2008, ഫെബ്രുവരി 13, ബുധനാഴ്‌ച

കേരളത്തിലെ പൊതുവിദ്യാഭ്യാസ പരിഷ്കരണം-സത്യവും മിഥ്യയും


ഒരു സര്‍ക്കാര്‍ എയിഡഡ് സ്ക്കൂളില്‍ ഏഴാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ സയന്‍സ് നോട്ട്ബുക്കിന്റെ പേജാണ് ചിത്രത്തില്‍. ഈ ഇമേജ് നമുക്ക് തരുന്ന സന്ദേശത്തിന്റെ വിശകലനമാണ് ഇവിടെ പ്രതിപാദ്യം. നമ്മുടെ കുഞ്ഞുങ്ങള്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളായി കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന പുതിയ(പഴയ?) ‘വിദ്യാഭ്യാസ പദ്ധതി‘,ഇപ്പോഴത്തെ ഇടതു സര്‍ക്കാരിന്റെ കരിക്കുലം- വിദ്യാഭ്യാസ ചട്ട പരിഷ്കരണ പ്രക്രിയയുടെ ആലോചനകളുടെയും ചര്‍ച്ചകളുടെയും പശ്ചാത്തലത്തില്‍ ഒരു പുത്തന്‍ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്.
ആദ്യം ഡി.പി.ഇ.പി യെന്നും പിന്നീട് എസ്സ്.എസ്സ്.എ എന്നും വിളിച്ച പാഠ്യപദ്ധതി പരിഷ്കരണം, ഇന്ന് ഹയര്‍ സെക്കന്ററി തലത്തിലും നടപ്പായി ക്കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ശ്രീ. എന്‍.എ. കരീമും, നിയമജ്ഞനായ ജസ്റ്റിസ്. വി.ആര്‍. കൃഷ്ണയ്യരും നേതൃത്വം നല്‍കുന്ന ജനകീയ പ്രതിരോധ സമിതിയുടെ സംസ്ഥാന സെക്രട്ടറി ഡോ. വി. വേണുഗോപാലിന്റെ അഭിപ്രായം വിദ്യാഭ്യാസ പരിഷ്കരണം ചര്‍ച്ച ചെയ്യാതെ തന്നെ തിരസ്കരിക്കേണ്ട വസ്തുതയാണെന്നാണ്. ഇതിന്റെ പ്രായോജകരും, പ്രയോക്താക്കളും ആഗ്രഹിക്കുന്നത് ഇത് ഒരു ചര്‍ച്ചാവിഷയമാകണമെന്നാണ്. പക്ഷെ, നിലവിലുള്ള പ്രക്രിയയില്‍ യാതൊരു പോരായ്മയുമില്ലാതെ അതിനെ മാറ്റി മറ്റൊന്നിനെ പ്രതിഷ്ഠിക്കേണ്ട ആവശ്യകത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പാഠപുസ്തകവും, പരീക്ഷയും, മന:പാഠവും അപ്രസക്തമാക്കി; സംഘചര്‍ച്ചയ്കും, നൈപുണിക്കും, തൊഴിലിനും പഠനത്തില്‍ അമിതപ്രാധാന്യം നല്‍കാന്‍ സര്‍ക്കാരിനെ കരുവാക്കി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന ഗൂഢശ്രമമാണ് ഇതിന്റെപിന്നിലെന്നത് നിസ്തര്‍ക്കമാണ്. പഠനവിഷയങ്ങളേയും ഭാഷയേയും സൂക്ഷ്മമാക്കിയതില്‍കൂടി അതില്‍ നിന്ന് മുതിര്‍ന്ന തലമുറയ്ക്ക് ലഭിച്ച സര്‍ഗസിദ്ധിയും വിശകലനപാടവവും നമ്മുടെ കുഞ്ഞുങ്ങള്‍ക്കു നിഷേധിക്കുകയാണ് സര്‍ക്കാരും, അവരുടെ മുഖ്യ ഉപദേഷ്ടാക്കളായ ശാസ്ത്ര സാഹിത്യ പരിഷത്തും. അദ്ധ്യാപകരെ കൈത്താങ്ങ് അഥ‌വാ ഫെസിലിറ്റേറ്റര്‍മാരാക്കി മാറ്റിയത് അദ്ധ്യാപകര്‍‌ക്കോ വിദ്യാര്‍ഥികള്‍ക്കോ ഗുണം ചെയ്തിട്ടില്ല. പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിദ്യാലയനടത്തിപ്പില്‍ പങ്കെടുക്കാന്‍ അവസരം കൊടുക്കുന്നതുവഴി ഉണ്ടാകുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ നേരത്തേ തന്നെ വിവാദമായതാണ്. (കരിക്കുലം കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പ്രസ്തുത വിവാദ വിഷയം മൃദുവാക്കിയിട്ടുണ്ട്) പഞ്ചായത്തിനെ ഏല്പിക്കുന്നതുവഴി സര്‍ക്കാര്‍ പുലിവാലുപിടിച്ച വിഷയമായ ‘വിദ്യാഭ്യാസമാനേജ്‌മെന്റ്‘ സമര്‍ഥമായി വഴിയില്‍ ഉപേക്ഷിക്കാനാകുമല്ലോ. ഗ്രേഡിംഗില്‍കൂടെ വിദ്യാര്‍ഥികളെ സമത്വത്തില്‍ഊന്നിയ മൂല്യനിര്‍ണയത്തിന് വിധേയമാക്കാമെന്ന ആശയം ഉയര്‍ന്നക്ലാസ്സുകളില്‍ തികഞ്ഞ പരാജയമാണെന്നതാണ് സത്യം.
ഭരണപക്ഷ അദ്ധ്യാപക സംഘടനകളുടെ അഭിപ്രായം ഈ വാദം അറിവില്ലായ്മയുടേയും, ഏതിനെയും എതിര്‍ക്കുന്ന മനോഭാവത്തിന്റെയും പ്രതിഫലനം മാത്രമാണെന്നാണ്. ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് സ്കൂളുകളില്‍ ആധുനിക സൌകര്യങ്ങളുള്ള ശൌചാലയങ്ങളും, പഠനസാമഗ്രികളും ഒരുക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. പാഠപുസ്തകങ്ങളും, പരീക്ഷയും ഇപ്പോഴും പ്രസക്തമാണ്. പഠനം സംഘചര്‍ച്ചകളില്‍കൂടെ നടത്തുന്നത് കൂടുതല്‍ പ്രയോജനകരമാണ്, കാരണം അറിവ് അന്യോന്യം കൈമാറുന്നതില്‍കൂടീ അത് അത്യധികം സമ്പന്നമാകുന്നു. വിഷയവ്യാപ്തി പരിമിതമാക്കിയെന്ന വാദം ശരിയല്ല. അധവാ അങ്ങനെയാണെങ്കില്‍ തന്നെ വിഷയത്തിന്റെ പഠനത്തിനായി വിവിധ വീക്ഷണകോണുകളും, വിവിധ സമീപനരീതികളും ആവിഷ്കരിക്കാനായിട്ടുണ്ട്.
സ്വകാര്യ മാനേജ്മെന്റ് പ്രതിനിധിക്ക് പറയാനുള്ളത്, നിങ്ങള്‍ ഏത് രീതിയും അനുവര്‍ത്തിച്ചുകൊള്ളൂ, പക്ഷെ പാഠനം അല്ലെങ്കില്‍ അധ്യാപനം നടക്കുന്നതായി ഉറപ്പ് വരുത്തണം. അദ്ധ്യാപകരില്‍ ബഹുഭൂരിപക്ഷവും സംഘടനാകാര്യങ്ങള്‍ക്കും, പരിശീലനത്തിനും മുഴുകുന്നതില്‍ക്കൂടെ അവരുടെ മൌലിക ധര്‍മമായ അദ്ധ്യാപനം മറക്കരുത്. മാത്രമല്ല കൂലിപ്പണിക്കാരന് ഉയര്‍ന്ന വേതനം ലഭ്യമാകുന്നതോടെ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ കുട്ടികളില്ലാതാകും.
വിദ്യാര്‍ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഈ പരിഷ്കാരത്തിന്റെ ആകെത്തുക എന്താണെന്ന് അറിയാത്തതിനാലുള്ള ഉല്‍ക്കണ്ഠ അങ്ങേയറ്റമാണ്. അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സര്‍ക്കാരിനും മുന്‍പ് പറഞ്ഞ പ്രായോജകര്‍ക്കും പ്രയോക്താക്കള്‍ക്കും ബാദ്ധ്യതയുണ്ട്.
(2008 ജനുവരി 26 ന് കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി.രവീന്ദ്രന്‍ ഫൌണ്ടേഷന്‍ സാംസ്ക്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിലെ പ്രസക്തഭാഗങ്ങള്‍)

2008, ജനുവരി 8, ചൊവ്വാഴ്ച

വലതുപക്ഷ മാര്‍‌ക്സിസ്റ്റുകാര്‍ക്ക് ആചാര്യന്മാരുടെ ഗ്രീന്‍സിഗ്നല്‍

പ്രസ്താവന
ബുദ്ധദേവ് ഭട്ടാചാര്യ: “ബംഗാളിന്റെ വികസനത്തിനു മുതലാളിത്ത സമീപനമല്ലാതെ മറ്റു പോംവഴികളില്ല“ (മലയാളമനോരമ 6/1)
ജ്യോതി ബസു: “രാജ്യത്ത് ഇനി സോഷ്യലിസം അസാദ്ധ്യമാണ്. ബംഗാളിന്റെ വ്യവസായ വികസനത്തിന് വിദേശിയും സ്വദേശിയുമായ മൂലധനം ആത്യാവശ്യമാണ്. “ (മലയാളമനോരമ 6/1)
പറഞ്ഞത് മാനോരമയാണെങ്കിലും തുടര്‍ന്ന് സി.പി എം കാമ്പില്‍ നിന്ന് തന്നെ വന്ന കമന്റുകളുടെ വെളിച്ചത്തില്‍ സംഗതി നമുക്ക് മുഖവിലക്കെടുക്കാം.

ബസു പറഞ്ഞതിന്റെ മാധ്യമ വ്യാഖ്യാനങ്ങള്‍
‘സോഷ്യലിസം മറന്നേക്കൂ‘: ബസു (ന്യു ഇന്റ്യന്‍ എക്സ്പ്രസ്സ്)
‘ബംഗാള്‍ മുതലാളിത്ത പാത സ്വീകരിക്കണമെന്ന ബുദ്ധദേവിന്റെ നിലപാടിന് ബസുവിന്റെ പിന്തുണ’: (മാതൃഭൂമി)
‘സഖാക്കളേ മുതലാളിത്തത്തിലേക്ക്‘: (ഇന്റ്യാവിഷന്‍)
‘Capitalism has its own role. But, workers’ interest is to be protected’. (The Hindu)
‘ഇന്റ്യ ഒരു ഫെഡറല്‍ രാജ്യമാണ്. അതിനകത്തെ സംസ്ഥാനങ്ങള്‍ മാത്രമാണ് ബംഗാളും, കേരളവും ത്രിപുരയും. ഇവിടെ മാത്രമായി എങ്ങനെയാണ് സോഷ്യലിസം നടപ്പാക്കുന്നത്.’ (ദേശാഭിമാനി)

കമന്റ്സ്
‘മുതലാളിത്തവാദക്കാര്‍ ഓടേണ്ടി വരും‘: വി. എസ്സ്
‘വിമോചനസമരം നയിക്കട്ടെ മാര്‍‌ക്സിസ്റ്റ് നേതാക്കളും’: എം.ജി.എസ്സ്. നാരായണന്‍
‘ബസുവും ബുദ്ധദേവും പറഞ്ഞത് പാര്‍ട്ടി നിലപാട്’: എസ്. രാമചന്ദ്രന്‍ പിള്ള (സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം)
‘ബസു പറഞ്ഞത് താന്‍ 29 കൊല്ലം മുന്‍പ് കണ്ടെത്തിയാതാണ്’: കെ.എം. മാണി
‘ക്രിസ്ത്യാനി ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതു പോലെയാണ് ബസുവിന്റെ അഭിപ്രായം’: പി. സി. ജോര്‍ജ്.
‘വികസനത്തിന് മുതലാളിത്തം വേണമെന്ന നിലപാട് അബദ്ധജടിലം.’: കെ. ഇ. ഇസ്മായില്‍ (സി.പി.ഐ)
‘ബസുവിന്റേത് ഇടതുപക്ഷ വിരുദ്ധനിലപാട്’: ദേവരാജന്‍ (ഫോര്‍‌വേഡ് ബ്ലോക്ക്)
‘ഇടതുപക്ഷം അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ സോഷ്യലിസം കെട്ടിപ്പടുക്കാനാവില്ലെന്ന് സി.പി.എമ്മിന് നന്നായറിയാം’: പ്രകാശ് കാരാട്ട്
നിരീക്ഷണം/വിശകലനം

ഇടതുപക്ഷത്തിന്റെ തലപ്പത്തിരിക്കുന്ന കക്ഷിയുടെ ആചാര്യന്മാരുടെ പുതിയ അഭിപ്രായങ്ങളും അതിന്റെ പ്രതിവചനങ്ങളുമാണ് വിഷയം. ഇതില്‍ കാതലായ കാര്യം മുതലാളിത്ത വ്യവസ്ഥ ആഗോളവല്‍ക്കരണത്തിന്റെ രൂപത്തില്‍ അവതരിച്ചതോടെ പരമ്പരാഗത മാര്‍‌ക്സിസം അപ്രസക്തമായി എന്നാണ്. അതിനെതിരെ മാര്‍‌ക്സിസ്റ്റുകാരുടെ ആന്റി തീസിസാകട്ടെ ഇത് ഒരു പുതിയ കാര്യമാല്ലെന്നും പണ്ടേ തന്നെ പാര്‍ട്ടി അംഗീകരിച്ച സംഗതിയാണെന്നുമാണ്. അതിനര്‍ഥം യഥാര്‍ഥ പാര്‍ട്ടി നയം ജനങ്ങളോടും അണികാളോടും ഇത്രയും നാള്‍ മറച്ചുവച്ചു എന്നാണ്. സോഷ്യലിസം ഇന്നത്തെ സാഹചര്യത്തില്‍ അസാദ്ധ്യമാണെന്ന് പറയുമ്പോള്‍ മുതലാളിത്തമേ സാദ്ധ്യമാകൂ എന്നും ധ്വനിയുണ്ട്. മാത്രമല്ല മാര്‍‌ക്സിസ്റ്റ് പരിഷ്കരണവാദികള്‍ക്ക്വേണ്ടി ഉന്നത നേതാക്കന്മാര്‍ തന്നെ സ്തുതി പാടുന്നതായും ഇതിനെ വിവക്ഷിക്കാം. ഇതിനെല്ലാമുപരി കമ്യൂണിസം ജനാധിപത്യ രീതിയില്‍കൂടി കൊണ്ടുവരാമെന്ന് പറയുമ്പോള്‍, അത് നേരത്തേ തന്നെ പറഞ്ഞ ജയപ്രകാശ് നാരായണനും, ജവഹര്‍ലാല്‍ നെഹ്രുവുമാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ എന്ന് പറയേണ്ടിവരും. കൂടാതെ ഇന്നത്തെ അവസ്ഥയില്‍ കോണ്‍ഗ്രസ്സും, സി.പി.എമ്മും തമ്മില്‍ പേരിലല്ലാതെ നയപരമായ വ്യതിയാനങ്ങളില്ലെന്നും കാണാം.
ചുരുക്കത്തില്‍ നാളെ “കോണ്‍ഗ്രസ്സ് കമ്യൂണിസ്റ്റ്“ പാര്‍ട്ടിയെന്നോ, “കമ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ്“ പാര്‍ട്ടിയെന്നോ പറഞ്ഞ് പിണറായിയും, ചെന്നിത്തലയും ഒരുമിച്ച് വോട്ട് തേടിവന്നാലും ആരും ഞെട്ടരുത്.