2008, ഫെബ്രുവരി 13, ബുധനാഴ്‌ച

കേരളത്തിലെ പൊതുവിദ്യാഭ്യാസ പരിഷ്കരണം-സത്യവും മിഥ്യയും


ഒരു സര്‍ക്കാര്‍ എയിഡഡ് സ്ക്കൂളില്‍ ഏഴാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിയുടെ സയന്‍സ് നോട്ട്ബുക്കിന്റെ പേജാണ് ചിത്രത്തില്‍. ഈ ഇമേജ് നമുക്ക് തരുന്ന സന്ദേശത്തിന്റെ വിശകലനമാണ് ഇവിടെ പ്രതിപാദ്യം. നമ്മുടെ കുഞ്ഞുങ്ങള്‍ കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളായി കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന പുതിയ(പഴയ?) ‘വിദ്യാഭ്യാസ പദ്ധതി‘,ഇപ്പോഴത്തെ ഇടതു സര്‍ക്കാരിന്റെ കരിക്കുലം- വിദ്യാഭ്യാസ ചട്ട പരിഷ്കരണ പ്രക്രിയയുടെ ആലോചനകളുടെയും ചര്‍ച്ചകളുടെയും പശ്ചാത്തലത്തില്‍ ഒരു പുത്തന്‍ വഴിത്തിരിവിലെത്തി നില്‍ക്കുകയാണ്.
ആദ്യം ഡി.പി.ഇ.പി യെന്നും പിന്നീട് എസ്സ്.എസ്സ്.എ എന്നും വിളിച്ച പാഠ്യപദ്ധതി പരിഷ്കരണം, ഇന്ന് ഹയര്‍ സെക്കന്ററി തലത്തിലും നടപ്പായി ക്കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണനായ ശ്രീ. എന്‍.എ. കരീമും, നിയമജ്ഞനായ ജസ്റ്റിസ്. വി.ആര്‍. കൃഷ്ണയ്യരും നേതൃത്വം നല്‍കുന്ന ജനകീയ പ്രതിരോധ സമിതിയുടെ സംസ്ഥാന സെക്രട്ടറി ഡോ. വി. വേണുഗോപാലിന്റെ അഭിപ്രായം വിദ്യാഭ്യാസ പരിഷ്കരണം ചര്‍ച്ച ചെയ്യാതെ തന്നെ തിരസ്കരിക്കേണ്ട വസ്തുതയാണെന്നാണ്. ഇതിന്റെ പ്രായോജകരും, പ്രയോക്താക്കളും ആഗ്രഹിക്കുന്നത് ഇത് ഒരു ചര്‍ച്ചാവിഷയമാകണമെന്നാണ്. പക്ഷെ, നിലവിലുള്ള പ്രക്രിയയില്‍ യാതൊരു പോരായ്മയുമില്ലാതെ അതിനെ മാറ്റി മറ്റൊന്നിനെ പ്രതിഷ്ഠിക്കേണ്ട ആവശ്യകത ചോദ്യം ചെയ്യപ്പെടേണ്ടതാണ്. പാഠപുസ്തകവും, പരീക്ഷയും, മന:പാഠവും അപ്രസക്തമാക്കി; സംഘചര്‍ച്ചയ്കും, നൈപുണിക്കും, തൊഴിലിനും പഠനത്തില്‍ അമിതപ്രാധാന്യം നല്‍കാന്‍ സര്‍ക്കാരിനെ കരുവാക്കി വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന ഗൂഢശ്രമമാണ് ഇതിന്റെപിന്നിലെന്നത് നിസ്തര്‍ക്കമാണ്. പഠനവിഷയങ്ങളേയും ഭാഷയേയും സൂക്ഷ്മമാക്കിയതില്‍കൂടി അതില്‍ നിന്ന് മുതിര്‍ന്ന തലമുറയ്ക്ക് ലഭിച്ച സര്‍ഗസിദ്ധിയും വിശകലനപാടവവും നമ്മുടെ കുഞ്ഞുങ്ങള്‍ക്കു നിഷേധിക്കുകയാണ് സര്‍ക്കാരും, അവരുടെ മുഖ്യ ഉപദേഷ്ടാക്കളായ ശാസ്ത്ര സാഹിത്യ പരിഷത്തും. അദ്ധ്യാപകരെ കൈത്താങ്ങ് അഥ‌വാ ഫെസിലിറ്റേറ്റര്‍മാരാക്കി മാറ്റിയത് അദ്ധ്യാപകര്‍‌ക്കോ വിദ്യാര്‍ഥികള്‍ക്കോ ഗുണം ചെയ്തിട്ടില്ല. പഞ്ചായത്ത് ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിദ്യാലയനടത്തിപ്പില്‍ പങ്കെടുക്കാന്‍ അവസരം കൊടുക്കുന്നതുവഴി ഉണ്ടാകുന്ന സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങള്‍ നേരത്തേ തന്നെ വിവാദമായതാണ്. (കരിക്കുലം കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പ്രസ്തുത വിവാദ വിഷയം മൃദുവാക്കിയിട്ടുണ്ട്) പഞ്ചായത്തിനെ ഏല്പിക്കുന്നതുവഴി സര്‍ക്കാര്‍ പുലിവാലുപിടിച്ച വിഷയമായ ‘വിദ്യാഭ്യാസമാനേജ്‌മെന്റ്‘ സമര്‍ഥമായി വഴിയില്‍ ഉപേക്ഷിക്കാനാകുമല്ലോ. ഗ്രേഡിംഗില്‍കൂടെ വിദ്യാര്‍ഥികളെ സമത്വത്തില്‍ഊന്നിയ മൂല്യനിര്‍ണയത്തിന് വിധേയമാക്കാമെന്ന ആശയം ഉയര്‍ന്നക്ലാസ്സുകളില്‍ തികഞ്ഞ പരാജയമാണെന്നതാണ് സത്യം.
ഭരണപക്ഷ അദ്ധ്യാപക സംഘടനകളുടെ അഭിപ്രായം ഈ വാദം അറിവില്ലായ്മയുടേയും, ഏതിനെയും എതിര്‍ക്കുന്ന മനോഭാവത്തിന്റെയും പ്രതിഫലനം മാത്രമാണെന്നാണ്. ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് സ്കൂളുകളില്‍ ആധുനിക സൌകര്യങ്ങളുള്ള ശൌചാലയങ്ങളും, പഠനസാമഗ്രികളും ഒരുക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. പാഠപുസ്തകങ്ങളും, പരീക്ഷയും ഇപ്പോഴും പ്രസക്തമാണ്. പഠനം സംഘചര്‍ച്ചകളില്‍കൂടെ നടത്തുന്നത് കൂടുതല്‍ പ്രയോജനകരമാണ്, കാരണം അറിവ് അന്യോന്യം കൈമാറുന്നതില്‍കൂടീ അത് അത്യധികം സമ്പന്നമാകുന്നു. വിഷയവ്യാപ്തി പരിമിതമാക്കിയെന്ന വാദം ശരിയല്ല. അധവാ അങ്ങനെയാണെങ്കില്‍ തന്നെ വിഷയത്തിന്റെ പഠനത്തിനായി വിവിധ വീക്ഷണകോണുകളും, വിവിധ സമീപനരീതികളും ആവിഷ്കരിക്കാനായിട്ടുണ്ട്.
സ്വകാര്യ മാനേജ്മെന്റ് പ്രതിനിധിക്ക് പറയാനുള്ളത്, നിങ്ങള്‍ ഏത് രീതിയും അനുവര്‍ത്തിച്ചുകൊള്ളൂ, പക്ഷെ പാഠനം അല്ലെങ്കില്‍ അധ്യാപനം നടക്കുന്നതായി ഉറപ്പ് വരുത്തണം. അദ്ധ്യാപകരില്‍ ബഹുഭൂരിപക്ഷവും സംഘടനാകാര്യങ്ങള്‍ക്കും, പരിശീലനത്തിനും മുഴുകുന്നതില്‍ക്കൂടെ അവരുടെ മൌലിക ധര്‍മമായ അദ്ധ്യാപനം മറക്കരുത്. മാത്രമല്ല കൂലിപ്പണിക്കാരന് ഉയര്‍ന്ന വേതനം ലഭ്യമാകുന്നതോടെ സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ കുട്ടികളില്ലാതാകും.
വിദ്യാര്‍ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും ഈ പരിഷ്കാരത്തിന്റെ ആകെത്തുക എന്താണെന്ന് അറിയാത്തതിനാലുള്ള ഉല്‍ക്കണ്ഠ അങ്ങേയറ്റമാണ്. അവരുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സര്‍ക്കാരിനും മുന്‍പ് പറഞ്ഞ പ്രായോജകര്‍ക്കും പ്രയോക്താക്കള്‍ക്കും ബാദ്ധ്യതയുണ്ട്.
(2008 ജനുവരി 26 ന് കൊല്ലം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി.രവീന്ദ്രന്‍ ഫൌണ്ടേഷന്‍ സാംസ്ക്കാരിക പഠനകേന്ദ്രം സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറിലെ പ്രസക്തഭാഗങ്ങള്‍)

2008, ജനുവരി 8, ചൊവ്വാഴ്ച

വലതുപക്ഷ മാര്‍‌ക്സിസ്റ്റുകാര്‍ക്ക് ആചാര്യന്മാരുടെ ഗ്രീന്‍സിഗ്നല്‍

പ്രസ്താവന
ബുദ്ധദേവ് ഭട്ടാചാര്യ: “ബംഗാളിന്റെ വികസനത്തിനു മുതലാളിത്ത സമീപനമല്ലാതെ മറ്റു പോംവഴികളില്ല“ (മലയാളമനോരമ 6/1)
ജ്യോതി ബസു: “രാജ്യത്ത് ഇനി സോഷ്യലിസം അസാദ്ധ്യമാണ്. ബംഗാളിന്റെ വ്യവസായ വികസനത്തിന് വിദേശിയും സ്വദേശിയുമായ മൂലധനം ആത്യാവശ്യമാണ്. “ (മലയാളമനോരമ 6/1)
പറഞ്ഞത് മാനോരമയാണെങ്കിലും തുടര്‍ന്ന് സി.പി എം കാമ്പില്‍ നിന്ന് തന്നെ വന്ന കമന്റുകളുടെ വെളിച്ചത്തില്‍ സംഗതി നമുക്ക് മുഖവിലക്കെടുക്കാം.

ബസു പറഞ്ഞതിന്റെ മാധ്യമ വ്യാഖ്യാനങ്ങള്‍
‘സോഷ്യലിസം മറന്നേക്കൂ‘: ബസു (ന്യു ഇന്റ്യന്‍ എക്സ്പ്രസ്സ്)
‘ബംഗാള്‍ മുതലാളിത്ത പാത സ്വീകരിക്കണമെന്ന ബുദ്ധദേവിന്റെ നിലപാടിന് ബസുവിന്റെ പിന്തുണ’: (മാതൃഭൂമി)
‘സഖാക്കളേ മുതലാളിത്തത്തിലേക്ക്‘: (ഇന്റ്യാവിഷന്‍)
‘Capitalism has its own role. But, workers’ interest is to be protected’. (The Hindu)
‘ഇന്റ്യ ഒരു ഫെഡറല്‍ രാജ്യമാണ്. അതിനകത്തെ സംസ്ഥാനങ്ങള്‍ മാത്രമാണ് ബംഗാളും, കേരളവും ത്രിപുരയും. ഇവിടെ മാത്രമായി എങ്ങനെയാണ് സോഷ്യലിസം നടപ്പാക്കുന്നത്.’ (ദേശാഭിമാനി)

കമന്റ്സ്
‘മുതലാളിത്തവാദക്കാര്‍ ഓടേണ്ടി വരും‘: വി. എസ്സ്
‘വിമോചനസമരം നയിക്കട്ടെ മാര്‍‌ക്സിസ്റ്റ് നേതാക്കളും’: എം.ജി.എസ്സ്. നാരായണന്‍
‘ബസുവും ബുദ്ധദേവും പറഞ്ഞത് പാര്‍ട്ടി നിലപാട്’: എസ്. രാമചന്ദ്രന്‍ പിള്ള (സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം)
‘ബസു പറഞ്ഞത് താന്‍ 29 കൊല്ലം മുന്‍പ് കണ്ടെത്തിയാതാണ്’: കെ.എം. മാണി
‘ക്രിസ്ത്യാനി ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതു പോലെയാണ് ബസുവിന്റെ അഭിപ്രായം’: പി. സി. ജോര്‍ജ്.
‘വികസനത്തിന് മുതലാളിത്തം വേണമെന്ന നിലപാട് അബദ്ധജടിലം.’: കെ. ഇ. ഇസ്മായില്‍ (സി.പി.ഐ)
‘ബസുവിന്റേത് ഇടതുപക്ഷ വിരുദ്ധനിലപാട്’: ദേവരാജന്‍ (ഫോര്‍‌വേഡ് ബ്ലോക്ക്)
‘ഇടതുപക്ഷം അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ സോഷ്യലിസം കെട്ടിപ്പടുക്കാനാവില്ലെന്ന് സി.പി.എമ്മിന് നന്നായറിയാം’: പ്രകാശ് കാരാട്ട്
നിരീക്ഷണം/വിശകലനം

ഇടതുപക്ഷത്തിന്റെ തലപ്പത്തിരിക്കുന്ന കക്ഷിയുടെ ആചാര്യന്മാരുടെ പുതിയ അഭിപ്രായങ്ങളും അതിന്റെ പ്രതിവചനങ്ങളുമാണ് വിഷയം. ഇതില്‍ കാതലായ കാര്യം മുതലാളിത്ത വ്യവസ്ഥ ആഗോളവല്‍ക്കരണത്തിന്റെ രൂപത്തില്‍ അവതരിച്ചതോടെ പരമ്പരാഗത മാര്‍‌ക്സിസം അപ്രസക്തമായി എന്നാണ്. അതിനെതിരെ മാര്‍‌ക്സിസ്റ്റുകാരുടെ ആന്റി തീസിസാകട്ടെ ഇത് ഒരു പുതിയ കാര്യമാല്ലെന്നും പണ്ടേ തന്നെ പാര്‍ട്ടി അംഗീകരിച്ച സംഗതിയാണെന്നുമാണ്. അതിനര്‍ഥം യഥാര്‍ഥ പാര്‍ട്ടി നയം ജനങ്ങളോടും അണികാളോടും ഇത്രയും നാള്‍ മറച്ചുവച്ചു എന്നാണ്. സോഷ്യലിസം ഇന്നത്തെ സാഹചര്യത്തില്‍ അസാദ്ധ്യമാണെന്ന് പറയുമ്പോള്‍ മുതലാളിത്തമേ സാദ്ധ്യമാകൂ എന്നും ധ്വനിയുണ്ട്. മാത്രമല്ല മാര്‍‌ക്സിസ്റ്റ് പരിഷ്കരണവാദികള്‍ക്ക്വേണ്ടി ഉന്നത നേതാക്കന്മാര്‍ തന്നെ സ്തുതി പാടുന്നതായും ഇതിനെ വിവക്ഷിക്കാം. ഇതിനെല്ലാമുപരി കമ്യൂണിസം ജനാധിപത്യ രീതിയില്‍കൂടി കൊണ്ടുവരാമെന്ന് പറയുമ്പോള്‍, അത് നേരത്തേ തന്നെ പറഞ്ഞ ജയപ്രകാശ് നാരായണനും, ജവഹര്‍ലാല്‍ നെഹ്രുവുമാണ് യഥാര്‍ഥ കമ്യൂണിസ്റ്റുകള്‍ എന്ന് പറയേണ്ടിവരും. കൂടാതെ ഇന്നത്തെ അവസ്ഥയില്‍ കോണ്‍ഗ്രസ്സും, സി.പി.എമ്മും തമ്മില്‍ പേരിലല്ലാതെ നയപരമായ വ്യതിയാനങ്ങളില്ലെന്നും കാണാം.
ചുരുക്കത്തില്‍ നാളെ “കോണ്‍ഗ്രസ്സ് കമ്യൂണിസ്റ്റ്“ പാര്‍ട്ടിയെന്നോ, “കമ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ്“ പാര്‍ട്ടിയെന്നോ പറഞ്ഞ് പിണറായിയും, ചെന്നിത്തലയും ഒരുമിച്ച് വോട്ട് തേടിവന്നാലും ആരും ഞെട്ടരുത്.

2007, ഡിസംബർ 24, തിങ്കളാഴ്‌ച

ഒരു എക്സിറ്റ് പോളിന്റെ ഓര്‍മ്മയ്ക്ക്....

ആക്ഷേപം
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറിന് ശേഷം മാദ്ധ്യമ രംഗത്തുണ്ടായിട്ടുള്ള വിപ്ലവകരമായ സാങ്കേതികമുന്നേറ്റങ്ങളുടെ ഫലമായി ശക്തി പ്രാപിച്ചതാണ് എക്സിറ്റ്‌പോളും എസ്സ്.എം.എസ്സ് പ്രവചനങ്ങളും. ഇന്ന് മലവെള്ളപ്പാച്ചിലിനെ ഓര്‍മ്മിപ്പിക്കുന്നതാണ് എസ്സ്.എം.എസ്സ് കാമ്പെയിനും തെരഞ്ഞെടുപ്പ് പ്രവചനങ്ങളും. ഏറ്റവും ഒടുവില്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബി.ജെ.പിയ്ക്ക് 182ല് 117സീറ്റാണ് കിട്ടിയതെങ്കില്‍ വിവിധ സര്‍വ്വേക്കാര്‍ പറഞ്ഞത് അത് 90-110(NDTV), 92-100(CNN-IBN-CSDS), 103(STAR NEWS-NEELSON), 93-104(ZEE NEWS) എന്നിങ്ങനെയാകുമെന്നാണ്. യഥാര്‍ഥ ഫലവും പ്രവചനവും തമ്മില്‍ പ്രധമദൃഷ്ട്യാ അധികം അന്തരം കാണാനില്ലെങ്കിലും ഗുജറാത്ത് വോട്ടര്‍മാരുടെ നിര്‍ണ്ണയ മനോഭാവം പഠിക്കാന് ഈ സര്‍വ്വേകള്‍ക്ക് കഴിഞ്ഞോ എന്നത് സംശയമാണ്.
കാരണം
പ്രവചനങ്ങള്‍ പിഴക്കാനുള്ള പ്രധാനകാരണം വോട്ടര്‍മാരുടെ നിസ്സഹകരണവും അതുപോലെ തന്നെ അശാസ്ത്രീയമായ സാം‌പ്ലിങ്ങുമാണെന്ന് കാണാം. ഈയുള്ളവനും കൂടി പങ്കാളിയായിരുന്ന 1996ലെ ലോക്‍സഭാ- നിയമസഭാ തെരഞ്ഞെടുപ്പ് പഠനത്തില് നിന്നും ഇക്കാര്യത്തില് ലഭിച്ച അനുഭവ സാക്ഷ്യത്തിന്റെ വെളിച്ചത്തിലാണ് ഇതിവിടെ കുറിക്കുന്നത്.
ആസൂത്രണം
1996 ലെ തെരഞ്ഞെടുപ്പ് പ്രവചനത്തിനും അതിലുപരി ഇന്ത്യന് ജനാധിപത്യവും ജനപങ്കാളിത്തവും ആധികാരികമായി പഠിക്കുന്നതിനുമായി എല്ലാ സംസ്ഥാനങ്ങളേയും ഉള്‍പ്പെടുത്തി സെന്റര്‍ ഫോര്‍ ദ സ്റ്റടി ഒഫ് ഡെവെലപ്പിംഗ് സൊസൈറ്റിയുടെ (CSDS-New Delhi) നേതൃത്വത്തില്‍ ഒരു ബൃഹത് പ്രോജക്റ്റ് സംഘടിപ്പിച്ചു. ഇതിന്റെ മുഖ്യ പ്രായോജകര്‍ ദൂര്‍ദര്‍ശനും, ദ ഹിന്ദു ഡെയ്‌ലിയുമായിരുന്നു. രാജ്യത്തെ അഞ്ച് സോണുകളയിത്തിരിച്ച് അതാതിടങ്ങളിലെ സര്‍വകലാശാലകളിലെ രാഷ്ട്രമീമാംസാ വിഭാഗം അദ്ധ്യാപകരെയും, ബിരുദാനന്തര ബിരുദം മുതല്‍ മുകളിലേക്കുള്ള വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയായിരുന്നു ദൌത്യസംഘം ഉണ്ടാക്കിയത്. തെരഞ്ഞെടുപ്പിന് ഒരുമാസം മുന്‍പ് ബാംഗ്ലൂരിലും അതിനു ശേഷം ചെന്നൈയിലുമായി ശ്രീ. യോഗീന്ദ്ര യാദവും, ശ്രീ. വി. ബി. സിങ്ങും ഉള്‍പ്പെട്ട ഫാക്കല്‍റ്റിയുടെ അതി വിദഗ്ധ പരിശീലനം തെക്കന്‍ സോണിന് ലഭ്യമാക്കി. മാത്രമല്ല പരിശീലനാനന്തരം ബാംഗ്ലൂരിലെ റസിഡന്റ് കോളനികളില്‍ മോക്ക് ഇന്റര്‍വ്യൂകളും സഘടിപ്പിച്ചു.
കേരളം
നമ്മുടെ സംസ്ഥാനത്തില്‍ ഇതിനായി നിയോഗിക്കപ്പെട്ടത് കേരള യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തെയാണ്. അന്ന് സര്‍വ്വകലാശാല റീഡറായിരുന്ന ഡോക്ടര്‍. ജി. ഗോപകുമാറും ഞങ്ങള്‍ 8 ഫീല്‍ഡ് ഇന്‍‌വെസ്റ്റിഗേറ്റര്‍മാരും കോളേജ് അദ്ധ്യാപകനായ ഒരു സൂപ്പര്‍വൈസറുമായിരുന്നു ഇവിടെ ഇതിന്റെ പരിപാടികള്‍ സംഘടിപ്പിക്കേണ്ടിയിരുന്നത്. ആദ്യഘട്ടപരിശീലനം കഴിഞ്ഞ് നാട്ടിലെത്തിയ ശേഷം ഞങ്ങള്‍ 2 പേര്‍ വീതമുള്ള നാല് ഗ്രൂപ്പുകളായി ഫീല്‍ഡ് സര്‍‌വെ നടത്തേണ്ട തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, മലപ്പുറം എന്നീ നിയോജകമണ്ഡലങ്ങളിലേക്ക് തിരിച്ചു. ആദ്യമായി ഈമണ്ഡലങ്ങളിലെ രണ്ട് വീതം അസംബ്ലി നിയോജകമണ്ഡലങ്ങളിലെ രണ്ട് പോളിങ് സ്റ്റേഷനുകളിലെ വോട്ടേഴ്സ് ലിസ്റ്റ് ശേഖരിക്കണമായിരുന്നു. (ഈ പാര്‍ലമെന്റ് മണ്ഡലങ്ങളും, അസംബ്ലി മണ്ഡലങ്ങളും, പോളിങ് സ്റ്റേഷനുകളും നേരത്തേ തന്നെ സി.എസ്സ്.ഡി. എസ്സ് ഫാക്കല്‍റ്റികള്‍ റാന്‍ഡം സാമ്പ്ലിങ്ങില്‍ക്കൂടി തെരഞ്ഞെടുത്തു തന്നിരുന്നു.) ഈ ലിസ്റ്റുകളില്‍ നിന്ന് റാന്‍ഡം സാമ്പ്ലിങ്ങില്‍ക്കൂടിത്തന്നെ 30വീതം റസ്‌പോണ്‍‌ഡന്റുകളെ(interviewees) ഞങ്ങള്‍ തെരഞ്ഞെടുത്തു. ഇത് പോസ്റ്റ് ചെയ്യുന്ന ബ്ലോഗറും ഒരു വനിത കൂട്ടാളിയും ജോലി ചെയ്യേണ്ടിയിരുന്നത് തൃശൂരിലായിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ തൃശൂരര്‍, ഗുരുവായൂര്‍ അസംബ്ലി മണ്ഡലങ്ങളായിരുന്നു ഞങ്ങളുടെ ഫീല്‍ഡ്.
അനുഭവം/ദുരനുഭവം
ഞങ്ങള്‍ക്ക് തന്നിട്ടുള്ള മണ്ഡലത്തില്‍ ആകെ 120 പേരെയായിരുന്നു നേരില്‍ കണ്ട് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടിയിരുന്നത്. ഞാന്‍ കേരളവര്‍മ്മ കോളേജിന്റെ ആണ്‍ ഹോസ്റ്റലിലും, എന്നോടൊപ്പമുണ്ടായിരുന്ന വനിതാ ഇന്‍‌വെസ്റ്റിഗേറ്റര്‍, വനിത ഹോസ്റ്റലിലുമാണ് തങ്ങിയത്. തൃശൂര്‍ മിഷന്‍ ആശുപത്രിയും പരിസരവുമായിരുന്നു ഞങ്ങള്‍ക്ക് ആദ്യം പോകേണ്ടിയിരുന്നത്. തുടര്‍ന്ന് തൃശുര്‍ തന്നെ ഒളരിക്കര, ഗുരുവായൂരിലും കുന്നംകുളത്തുമായി ചമ്മണ്ണൂരും മറ്റൊരു ഗ്രാമവും ഞങ്ങള്‍ക്ക് സന്ദര്‍ശിച്ച് സര്‍‌വെ നടത്തണമായിരുന്നു. ലിസ്റ്റില്‍ തന്നിട്ടുള്ള വോട്ടര്‍മാരെ തന്നെ കാണണമെന്നതിനാല്‍ ഞങ്ങള്‍ നേരിട്ട മുഖ്യ പ്രശ്നം, പലപ്പോഴും അവര്‍ ഉള്ളപ്പോള്‍ അത് രാത്രിയായാലും പകലായാലും അവരുടെ വീട്ടിലോ ജോലി ചെയ്യുന്നിടത്തോ പോയി അവരെ കാണേണ്ടിവന്നു എന്നതാണ്. എന്നോടൊപ്പമുള്ളത് സ്ത്രീ ആയതിനാല്‍ എനിക്കാകും നൈറ്റ് ഡ്യൂട്ടി. ചുരുക്കത്തില് 5 ദിവസവും പിടിപ്പത് പണിയായിരുന്നു. ചിലപ്പോള്‍ ലിസ്റ്റിലുള്ളവര്‍ മരിച്ചവരോ, നാട്ടിലില്ലാത്തവരോ ആയേക്കും. ഏന്നാല്‍ ഒരുകാരണവശാലും പകരം ഒരാളെ കാണരുത് എന്നായിരുന്നു നിര്‍‌ദേശം. (മൊത്തം സാമ്പിളില്‍ എല്ലാ വിഭാഗക്കാരും ഉണ്ടാകണം എന്നത് കൊണ്ടായിരുന്നുവത്രേ ഇങ്ങനെ). ചോദ്യങ്ങള്‍ മലയാളത്തിലാക്കി അതോടൊപ്പം അതാത് മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ആലേഖനം ചെയ്ത ഡമ്മി ബാലറ്റ്‌പേപ്പറും വോട്ട് രേഖപ്പെടുത്തിവാങ്ങാന് ഡമ്മി ബാലറ്റ് ബോക്സും കരുതിയിരുന്നു. വോട്ട് രഹസ്യമായി രേഖപ്പെടുത്തിവാങ്ങാനും ഉത്തരങ്ങള്‍ അതാത് വോട്ടര്‍മാരില്‍ നിന്ന് തന്നെ മന്സ്സിലാക്കാനും സുഗ്രീവാജ്ഞയുണ്ടായിരുന്നു. പലപ്പോഴും ഭാര്യമാരോട് ചോദിക്കുമ്പോള്‍ ഭര്‍ത്താക്കന്മാരേയും, മക്കളോട് ചോദിക്കുമ്പോള്‍ അച്ഛനമ്മമാരേയും നിശ്ശബ്ദരാക്കാന്‍ പാടുപെടേണ്ടിവന്നു. ഒരിടത്ത് ചെന്നപ്പോള്‍ ഒരു മുസ്ലീം സ്ത്രീ തന്റെ ഭര്‍ത്താവിനെ ജോലി സ്ഥലത്ത്നിന്ന് കൊണ്ടു വന്നല്ലാതെ വായ് തുറക്കില്ലെന്നു പറഞ്ഞതിനാല്‍ പുള്ളിക്കാരനെ ഒരു കിലോമീറ്ററോളം സൈക്കിളില്‍ പോയി കൂട്ടിക്കൊണ്ടുവരേണ്ടിയും വന്നു. മറ്റൊരിക്കല്‍ അടുത്ത് കല്യാണം കഴിച്ച ദമ്പതിമാരില്‍ ഭാര്യയെ ഇന്റര്‍വ്യു ചെയ്യാന്‍ ചെന്നപ്പോള്‍ ഭര്‍ത്താവ് കൈയേറ്റത്തിനു വന്നു. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് തടികേടായില്ലെന്നേയുള്ളൂ. ചുരുക്കത്തില്‍ ഭ്രാന്തനും, ബധിരനും, മൂകനുമൊക്കെ ഞങ്ങളുടെ ഇന്റര്‍വ്യൂവില് പങ്കെടുത്തു.
രണ്ടാം ഘട്ടം
പ്രീ-പോള്‍ സര്‍വേ കഴിഞ്ഞ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മുന്‍പായിരുന്നു മിഡ്-പോള്‍ സര്‍‌വെ. ഈയവസരത്തില്‍ ഞങ്ങള്‍ക്ക് അതേ ആളുകളെയാണ് കാണേണ്ടതെന്നതിനാല്‍ കുറച്ച് കൂടി എളുപ്പത്തില്‍ കാര്യങ്ങള്‍ നടന്നു. മാത്രമല്ല ഞങ്ങളുടെ റസ്പോണ്ടന്റുകള്‍ കുറേക്കൂടി പ്രിപ്പേര്‍ഡ് ആയിരുന്നു.
ഔട്ട്പുട്ട്
ഓരോതവണയും സര്‍വെ കഴിയുമ്പോള്‍ ഡേറ്റ കൃത്യമായി പ്രൊഫൊമകളിലാക്കി ഡല്‍ഹിയില്‍ അയച്ചുകൊടുക്കുകയും അതിന്റെ വിശകലിതരൂപം ഹിന്ദു പത്രത്തിലും, ഫ്രണ്ട്‌ലൈനിലും വരികയും ചെയ്തു. കൂടാതെ, ഇവയുള്‍പ്പെടുത്തിയുള്ള ചര്‍ച്ച പ്രണോയ് റോയിയും, യോഗീന്ദര്‍ യാദവും ചേര്‍ന്നു ദൂരദര്‍ശനില്‍ നടത്തുകയുണ്ടായി.
എക്സിറ്റ് പോള്‍

എക്സിറ്റ് പോളിന് പങ്കെടുക്കാനായി ചമ്മണ്ണൂരായിരുന്നു എനിക്ക് പോകേണ്ടിയിരുന്നത്. പോളിങ് സ്റ്റേഷനില്‍ രാവിലെ 6.30 തന്നെ എത്തി പ്രിസൈഡിങ് ഓഫീസറെ കണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഒപ്പോടുകൂടിയ IDകാര്‍ഡും, ലെറ്ററും കാണിച്ച ശേഷം ബൂത്തിന് തൊട്ടുപുറത്ത് തന്നെ നിന്നു. 7നും 8നും ഇടയ്ക്ക് വോട്ട് ചെയ്തുവരുന്ന ഓരോ 6 പേരില്‍നിന്നും 20 പേരെയും, ഉച്ചയ്ക്ക് 1നും 2നും ഇടയ്ക്ക് 10 പേരെയും; വൈകിട്ട് 4നും 5നും ഇടയ്ക്ക് വീണ്ടും 10 പേരെയുമാണ് കാണേണ്ടിയിരുന്നത്. വോട്ട് ചെയ്തു വരുന്നവരെ കിളിത്തട്ടു കളിച്ചും, ഓടിച്ചിട്ടും പിടിച്ചും നേരത്തേത് പോലെ രഹസ്യമായി വോട്ട് ചെയ്തു വാങ്ങി. അഞ്ച് മണിക്ക് വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി പ്രത്യേക ഫോറത്തിലാക്കി കളക്റ്ററേറ്റിലെത്തി ഫാക്സ് ചെയ്തതോടെ ജോലി കഴിഞ്ഞു. അന്ന് തൃശൂരില് മത്സരിച്ചത് കെ. കാരുണാകരനും, വി. വി. രാഘവനുമായിരുന്നു. ഞാന്‍ എക്സിറ്റ് പോള്‍ വോട്ട് എണ്ണിയപ്പോള്‍ വി.വി.രാഘവന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നു. കാന്റിഡേറ്റ് പ്രൊഫൈല്‍ തയ്യാറാക്കാനായി പിറ്റേന്ന് വൈകിട്ട് വി.വി.രാഘവനെ ഇന്റര്‍വ്യു ചെയ്യാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ ഇക്കാര്യം പറയാന്‍ ധൈര്യമുണ്ടായില്ല. പിന്നീട് നാട്ടിലും, അദ്ധ്യാപകരോടും പറഞ്ഞെങ്കിലും എല്ലാവരും പരിഹസിക്കുകയാണ് ചെയ്തത്. പക്ഷെ, റിസള്‍ട്ട് വന്നപ്പോള്‍ എല്ലാവരും ഞെട്ടുക തന്നെ ചെയ്തു. കാരണം വി.വി.രാഘവന്‍ നേരിയ ഭൂരിപക്ഷത്തില്‍ ജയിച്ചു.
പോസ്റ്റ് പോള്‍
പോസ്റ്റ് പോള്‍ സര്‍വേയില്‍ കൂടുതലും രാഷ്ട്രീയ ബോധം, മനോഭാവം, സംസ്കാരം എന്നിവയെ സംബന്ധിക്കുന്ന ചോദ്യങ്ങളായിരുന്നു. അങ്ങനെ വളരെ ബൃഹത്തും, ആധികാരികവുമായ ആപഠനത്തില്‍ പങ്കെടുക്കാനായത് മറ്റുള്ളവരെപ്പോലെ എന്റെയും ഒരു നേട്ടമായി ഞാന്‍ കരുതുന്നു. പില്‍ക്കാലത്ത് ഗ്രൂപ് ഡിസ്കഷനുകള്‍ക്ക് നേതൃത്വം നല്‍കാനും എന്തെങ്കിലും പുതിയ ഇഷ്യൂസ് ഇനിഷ്യേറ്റ് ചെയ്യാനും ഉള്ള കഴിവും ഇതുമൂലമുണ്ടായിട്ടുണ്ട്.
ഉപസംഹാരം
ചുരുക്കത്തില്‍ ആ പഠനം ഭാരതത്തിന്റെ രാഷ്ട്രീയ സംസ്കാരതെക്കുറിച്ചും, നമ്മുടെ ഇലക്റ്ററല്‍ ബിഹേവിയറിനെക്കുറിച്ചും ആഴത്തിലുള്ള ഒരു വിശകലനമായിരുന്നു. അതിന്റെ പൂര്‍ണ രൂപം അന്നത്തെ ഹിന്ദു പത്രത്തിലും ഫ്രണ്ട്‌ലൈനിലും വന്നിരുന്നു. കൂടാതെ അതിനെ അധികരിച്ച് CSDS ഒരു ഗ്രന്ധവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്ന് ആ പഠനത്തിന്റെ വിജയത്തിന് നിദാനമായത് ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനവും, നവീനമായ സങ്കേതങ്ങളുടെ ആവിഷ്കാരവുമാണ്. അതുകൊണ്ടു തന്നെ പ്രവചനം കുറ്റമറ്റതാക്കാന് പരമാവധി കഴിഞ്ഞു എന്നതാണ് സത്യം. ഇന്നത്തെ പ്രവചനങ്ങളിലെ കച്ചവടവും, ആത്മാര്‍ഥതക്കുറവും ആയിരിക്കാം ഇത് തുടരെ പരാജയമാകാനുള്ള കാരണം.

2007, ഡിസംബർ 16, ഞായറാഴ്‌ച

സമത്വം Vs സംവരണം

സംവരണവും സമത്വവും തികച്ചും വിപരീത ധ്രുവങ്ങളിലാണെങ്കിലും ഇന്ത്യന്‍ ഭരണഘടന ഇതിനെ പരസ്പര പൂരകങ്ങളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വൈരുദ്ധ്യത്തെ Rear View (പിന്‍വീക്ഷണം), Views (കാഴ്ചപ്പാട്), Review (പുനരവലോകനം) എന്നീ തലങ്ങളി‌ല്ട‌ടെ ചര്‍ച്ചചെയ്യുകയാണ് ഇവിടെ.

സൂചന 1: വിഖ്യാത ചലച്ചിത്രകാരന്‍ ഹരിഹരന്റെ സൃഷ്ടിയായ മയൂഖത്തിലെ സവര്‍ണ്ണനായ നായകന്‍ ജോലിക്ക് വേണ്ടിയുള്ള അഭിമുഖത്തിനിടെ ചോദ്യകര്‍ത്താവിനോട് ക്ഷോഭിക്കുന്ന ഒരു രംഗമുണ്ട്. ജാതി അന്വേഷിക്കുന്ന ഇന്റര്‍വ്യൂവര്‍മാരിലൊരാളോട് താന്‍ അവര്‍‌ണ്ണനാണെന്ന് പറയുമ്പോള്‍ അയാളെ നേരത്തെതന്നെ പരിചയമുള്ളതിനാല്‍ അവര്‍ അയാളെ പരിഹസിക്കുന്നു. ക്ഷുഭിതനായ നായകന്‍ താന്‍ ജാതി മാറിയെന്നും, മറ്റുള്ളവര്‍ക്ക് അതാകാമെങ്കില്‍ തനിക്ക് എന്തുകൊണ്ടായിക്കൂടാ എന്നും ആക്രോശിക്കുന്നു. മെരിറ്റ് ആയിരിക്കണം ഉദ്യോഗത്തിന്റെ തെരഞ്ഞെടുപ്പിന് മാനദണ്ഡമെന്ന് പറഞ്ഞ് ചോദ്യകര്‍‌ത്താക്കളെ കൈയേറ്റം ചെയ്യുന്നതോടെ പോലീസെത്തി അയാളെ അറസ്റ്റ് ചെയ്യുന്നു. ആറ് മാസത്തെ ജയില്‍ വാസത്തിന് ശേഷം തിരികെയെത്തുന്ന നായകന്‍ ദുശ്ശീല‍ങ്ങളിലും ചീത്ത കൂട്ടുകെട്ടുകളിലും വീണുപോകുന്നു.

സൂചന 2: ഈ കഴിഞ്ഞ നവംബര്‍ 24ന് ആസ്സാമില്‍ പത്താം ക്ലാസ്സുകാരിയായ ഒരു ആദിവാസി പെണ്‍കുട്ടിക്ക് സംഭവിച്ച ദുരന്തം രാജ്യത്തിന് തന്നെ തീര്‍ത്താല്‍ തീരാത്ത നാണക്കേടാണുണ്ടാക്കിയത്. ഗ്വാഹട്ടിയില്‍ ആദിവാസി വിദ്യാര്‍ത്ഥി യൂണിയന്റെ ആഭിമുഘ്യത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അവള്‍. തെരുവില്‍ മുഴുവന്‍ ആളുകളും നോക്കിനില്‍ക്കെ എതിര്‍ കക്ഷിക്കാര്‍ ആ കുട്ടിയെ വിവസ്ത്രയാക്കി അപമാനിച്ചു. ഒരു മദ്ധ്യവയസ്കന്‍ തന്റെ സ്വന്തം വസ്ത്രം നല്‍കി രക്ഷിച്ചില്ലായിരുന്നില്ലെങ്കില്‍ അവള്‍ മാനഭംഗത്തിനിരയായേനെ. പ്രതിഷേധ റാലി തേയിലത്തൊഴിലാളി വര്‍ഗ്ഗത്തെ ഷെഡ്യൂള്‍ഡ് ട്രൈബ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടിയായിരുന്നു എന്നതാണ് ഈകാര്യം ഇവിടെ പ്രതിപാദിക്കാന്‍ കാരണം. (Frontline, December 21, 2007)

സൂചന 3: ‘തങ്ങളുടേതാണ് വലിയ ജാതിയെന്ന് അവകാശപ്പെടാനാണ് ഒരുകാലത്ത് ആളുകള്‍ തത്രപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നാകട്ടെ തങ്ങളുടേതാണ് ഏറ്റവും നീചമായ ജാതിയെന്ന് കാണിക്കാനും, ഡൌണ്‍‌വേഡ് മൊബിലിറ്റി’- (ആനന്ദ്, മാതൃഭൂമി ആഴ്ച്പ്പതിപ്പ്, 2007 ഡിസംബര്‍ 9)

സൂചന 4: ഭരണഘടനയുടെ നൂറ്റിനാലാം ഭേദഗതിയില്ടെട സര്‍ക്കാരിതര വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്വാട്ട സമ്പ്രദായം ഏര്‍പ്പെടുത്തിയതിനെതിരെ ഓണ്‍‌ലൈനില്‍ കൂടി ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് വിയോജന ഹര്‍ജി സമര്‍പ്പിക്കുന്നതിനായി ഏതാനും വെബ്‌സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Views
കുറച്ച് ചരിത്രം: 1940 കളിലും അതിനു മുന്‍പും ഇന്ത്യയില്‍ നിലനിന്ന സാമൂഹ്യ അസമത്വം ഇവിടെ ‘സംവരണം’, സംരക്ഷിത വിവേചനം’ എന്നിവ അനിവാര്യമാക്കി. മത്സരങ്ങളില്‍ പിന്തള്ളപ്പെട്ടുപോകുമെന്നതിനാല്‍ ദളിതരേയും മറ്റ് സാമൂഹ്യ-വിദ്യാഭ്യാസ പിന്നാക്കാവസ്ഥയുള്ളവരേയും പ്രത്യേക ഭരണഘടനാ പരിരക്ഷയുടെ പരിധിയിലാക്കി. ജാതിവ്യവസ്ഥ നമ്മുടെ സാമൂഹ്യ ഘടനയില്‍ ആഴത്തില്‍ വേരോടിയ ഒരുസങ്കേതമാണെന്നിരിക്കെ അതിനെ പൂര്‍ണ്ണ‌മായോ, ഭാഗികമായോ ഉച്ചാടനം ചെയ്യാന്‍ എളുപ്പമല്ല എന്ന് മനസ്സിലാക്കിയതു കൊണ്ടാകാം ഭരണഘടനാ ശില്പികള്‍ അസമത്വം അംഗീകരിച്ചുകൊണ്ട് സമത്വത്തിലേക്കുള്ള പാതയൊരുക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിങ്ങനെ സമുദായങ്ങളെ തിരിച്ച് പ്രത്യേകം പട്ടികകള്‍ (List) ഉണ്ടാക്കിയത്. ഈ മൂന്ന് വിഭാഗങ്ങളുടെയും നിര്‍വചനങ്ങളും അവര്‍ക്കുള്ള ഭരണഘടനാനുകൂല്യങ്ങളും താഴെ ചേര്‍ക്കുന്നു:
പട്ടികജാതി: രാഷ്ട്രപതി മുന്നൂറ്റി നാല്പത്തിയൊന്നാം പട്ടികയില്‍പെടുത്തിയിട്ടുള്ള ജാതികളാണ് ഈ വിഭാഗത്തില്‍പെടുന്നത്. ഹിന്ദുക്കളില്‍ തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നിവയ്ക്ക് വിധേയരായിരുന്നവര്‍, പൊതുസ്ഥാപനങ്ങള്‍ ഉപയോഗിക്കാന്‍ വിലക്കുണ്ടായിരുന്നവര്‍, തൊഴിലിന്റെ അടിസ്ഥാനത്തില്‍ വിവേചിക്കപ്പെ
ട്ടിരുന്നവര്‍ എന്നിവരായിരുന്നു ഇവര്‍.
പട്ടികവര്‍ഗ്ഗം: രാഷ്ട്രപതി മുന്നൂറ്റിനാല്പത്തിരണ്ടാം പട്ടികയില്‍ പെടുത്തിയിട്ടുള്ള ജാതികള്‍. പൊതുധാരയില്‍ നിന്ന് മാറി വനങ്ങളിലും, മലമ്പ്രദേശങ്ങളിലും ജീവിക്കുന്ന ഇവര്‍ പ്രത്യേകം ഭാഷയും സംസ്ക്കാരവും ഉള്ളവരാണ്.
ഒ.ബി.സി: സാമൂഹ്യമായും, വിദ്യാഭ്യാസപരമായും, സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ഇവര്‍ ജാതിശ്രേണിയില്‍ ബ്രാഹ്മണര്‍ക്ക് താഴെയും തൊട്ടുകൂടാത്തവര്‍ക്ക് മുകളിലുമാണ്. 1953ല് കാക്ക കലേല്‍കറും, 1978ല് ബി. പി. മണ്ഡലും അന്വേഷിച്ച് കണ്ടെത്തിയ ഇവര്‍ ഇപ്പോള്‍ ഏതാണ്ട് 3743 വിഭാഗങ്ങളിലായുണ്ട്.
ഇത് പ്രകാരം ഇപ്പോള്‍ 27% സീറ്റുകള്‍ പൊതു‌ ഉദ്യോഗങ്ങളിലും പൊതുവിദ്യാഭ്യാസത്തിലും ഇവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു.
Reviews:
ഇനി കാര്യത്തിലേക്ക് കടക്കാം. കഴിഞ്ഞ 60 വര്‍ഷമായി പട്ടിക ജാതിക്കാര്‍ക്കും, പട്ടികവര്‍ഗ്ഗക്കാര്‍ക്കും; ഏതാണ്ട് 20 വര്‍ഷങ്ങളായി ഒ. ബി. സി യ്ക്കും കിട്ടുന്ന അധിക പരിരക്ഷയുടെ അനന്തരഫലമെന്താണ്? ഇവര്‍ക്ക് മതിയായ സംരക്ഷണവും പുരോഗതിയും ലഭിചിട്ടുണ്ടെങ്കില്‍ ഈ സംവിധാനം തുടരണമോ എന്ന് ഗൌരവമായി ആലോചിക്കേണ്ടതാണ്. അതല്ല, അവര്‍ക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെങ്കില്‍ ഇതിന് ബദല്‍ സംവിധാനം ഉണ്ടാകണം. സംവരണം ഒരു സ്ഥിര സംവിധാനം അല്ല എന്നതിനാല്‍ ലക്ഷ്യം കൈവരിക്കുന്നതോടെ ഇതിന് ഒരറുതി ഉണ്ടാകേണ്ടത് തികച്ചും അത്യാവശ്യമാണ്. മാത്രമല്ല പ്രത്യേക പരിഗണനയും, ഇളവുകളും ലഭിക്കുമെന്നതിനാല്‍ ഈ വിഭാഗക്കാര്‍ക്ക് പൊതുവില്‍ അലസതയും, ഉത്തരവാദിത്വമില്ലായ്മയും ഉണ്ടാകുന്നുണ്ട്
സംവരണം നടപ്പാക്കിയ സമയത്ത് ഉണ്ടായിരുന്നതില്‍ നിന്ന് വ്യത്യസ്ഥമായി അന്നത്തെ സവര്‍ണ്ണവിഭാഗത്തിന് ഇന്ന് സാമ്പത്തിക, സാമൂഹ്യ വിദ്യാഭ്യാസ മേഖലയില്‍ വന്നിട്ടുള്ള മാറ്റങ്ങളും അന്വേഷണ വിധേയമാക്കേണ്ടതാണ്.
സമത്വം എല്ലാമേഖലയിലും വരണമെന്ന ആഗ്രഹത്തിലാണ് സംവരണം കൊണ്ടുവന്നതെങ്കില്‍ ഇപ്പോള്‍ വിപരീതഫലമാണ് ഉള്ളതെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുത്താനാണ് കുറഞ്ഞത് 4 സൂചനകള്‍ മുകളില്‍ കാണിച്ചത്. ഇന്ന് ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്നതും, സംഘര്‍ഷാങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ജാതിയുടെ പേരിലാണെന്നത് ശ്രദ്ധേയമാണ്.
പരമ്പരാഗത തൊഴില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ജാതിഭേദം ഇന്ന് അപ്രസക്തമാണ്. കാരണം, രാജ്യമൊട്ടാകെ നോക്കിയാലും പരമ്പരാഗതതൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 20% ലും താഴെയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു..
ധാരാളം അഭ്യസ്ഥവിദ്യരായ സവര്‍ണരുടെ തൊഴിലില്ലാപ്പട ഉള്ളപ്പോള്‍ തന്നെ പട്ടികജാതി-വര്‍ഗ, പിന്നോക്കക്കാരുടെ നോട്ട്- ജോയിനിംഗ് വേക്കന്‍സികള്‍ സര്‍ക്കാര് മേഖലയിലെങ്കിലും ഉണ്ടെന്നത് പരസ്യമായ രഹസ്യമാണ്.
ഇന്ന് ഏറ്റവുമധികം സവര്‍ണര്‍ (general category) ജോലി നോക്കുന്നത് അര്‍ദ്ധ സര്‍ക്കാര്‍, സര്‍ക്കാര്‍ എയിഡ‌ഡ്, സ്വാശ്രയ മേഖലയിലാണ്. കാരണം, എല്ലാ ലിസ്റ്റിലും പുറന്തള്ളപ്പെട്ടുപോകുന്നതിനാല്‍ ലക്ഷങ്ങള്‍ മുടക്കി(കൈ മടക്കി) അവര്‍ക്ക് ഇവിടെ കയറിയേ മതിയാകൂ. (ഈയിടെ ഒരു നേതാവ് പറഞ്ഞത് നിങ്ങള്‍ മുന്നോക്കമാണെങ്കില്‍ കുറച്ച് കൂടുതല്‍ പഠിക്കണം എന്നാണ്)
ഇന്ന് സംവരണം ഏറ്റവും ഫലപ്രദമായ രാഷ്ട്രീയ ആയുധമാണ്. 1990ല് വി. പി. സിങ്ങും, 2006ല് മായാവതിയും സംവരണവും, അവര്‍ണരാഷ്ടീയവും തങ്ങളുടെ പൊളിറ്റിക്കല്‍ മൈലേജിന് വേണ്ടി ഉപയോഗിച്ചത് ചരിത്രം.
ഇതുകൊണ്ടൊക്കെ തന്നെ ഏറ്റവും വേഗം രാഷ്ട്രീയ നേട്ടങ്ങള്‍ മറന്ന് ഒരുപുതിയ ശാസ്ത്രീയ സര്‍വ്വേയില്‍കൂടി സാമൂഹ്യ ഘടനയില്‍ വന്നിട്ടുള്ള മാറ്റം മനസ്സിലാക്കേണ്ടതുണ്ട്. ആഗോളീകരണകാലത്ത് സംവരണം അപകര്‍ഷത സൃഷ്ടിക്കും എന്നതിനാലും, അതിവേഗ ഉല്പാദനത്തെ ബാധിക്കുമെന്നതിനാലും ഈ വിപത്തിനെ തൂത്തെറിയേണ്ടതുണ്ട്.

ഒരുചെറു മറുകുറി: ഇപ്പോള്‍ ഒരു സര്‍വ്വേ നടത്തി വിവിധ ജാതി വിഭാഗത്തെ നിര്‍വചിക്കുകയാണെങ്കില്‍…….
ജനറല്‍ കാറ്റഗറി: കൂടുതല്‍ അഭ്യസ്ഥവിദ്യര്‍, തൊഴിലില്ലാത്തവര്‍, കുറഞ്ഞ സാമൂഹ്യ നിലവാരം, തൊഴില്‍, വ്യവസായ, വാണിജ്യ മേഖലകളില്‍ കുറഞ്ഞ പ്രാതിനിധ്യം, കുറവ് ഭൂസ്വത്ത്, സര്‍വോപരി ഏറ്റവും അധികം അപകര്‍ഷത ഉള്ളവര്‍……..

2007, ഡിസംബർ 10, തിങ്കളാഴ്‌ച

മറുകുറി

“കുറീന്ന്വച്ചാ ടൈറ്റില്, കുറ്റീന്നാ കൂട്ടിച്ചേര്‍ക്കല്, മറുകൂറീന്നാ നല്ല അസ്സല് കമന്റേ…….
അറ്റന്‍ഷന്‍, ഇതാ സാമ്പിള്‍ മറുകുറി അഥവാ മറുവെടി

കുറി: വരട്ടെ, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി.
കുറ്റി: പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായിയെ കണ്ടതോടെ കോണ്‍ഗ്രസ്സിലേക്കുള്ള കരുണാകരന്റെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ഗൌരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ക്ക് തുടക്കമായി.
മറുകുറി: “കാലനും കലികാലം, ബ്രഹ്മാവിന് ആയുസ്സിന് പഞ്ഞം, കണിയാന് കാലക്കേട്…….

കുറി: കരിഞ്ചന്ത തടയും, 14 രൂപയ്ക്ക് അരിവിതരണം തുടങ്ങി.
കുറ്റി: തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് അരിക്കട ഭക്ഷ്യ മന്ത്രി സി. ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. മാവേലിസ്‌റ്റോര്‍ ഉള്‍പ്പെടെയുള്ള സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ എല്ലാ വിതരണ കേന്ദ്രങ്ങളിലും 14 രൂപയ്ക്ക് പുഴുക്കലരിയും 13.50 ന് പച്ചരിയും ലഭ്യമാക്കും.
മറുകുറി: മുട്ടയ്ക്കും, പാലിനും കൂടി സഹായവിലക്കട തുടങ്ങാമായിരുന്നു.

കുറി: മാധ്യമശ്രമം ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍:പിണറായി
കുറ്റി: സി. പി. ഐ. എമ്മിനോടൊപ്പം അണിനിരക്കുന്ന ജനവിഭാഗങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് യു.ഡി. ഏഫും, മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന് സ.പിണറായി.
മറുകുറി: മാധ്യമമെന്ന് പറയുമ്പൊ ദേശാഭിമാനിയും, കൈരളിയും, പ്യൂപ്പിളും ഒഴികെ, അല്ലേ പിണറായി സഖാവേ?

കുറി: ബുഷിന് വേണ്ടി മന്മോഹന്‍ സിങ്ങ് സ്വന്തം കസേര കളയരുതെന്ന് വി.എസ്സ്.
കുറ്റി: ഇന്റ്യയെ സമാന്തരരാജ്യമാക്കിയെന്ന ഖ്യാതിയില്‍ അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പ് ജയിക്കാനാണ് ആണവക്കരാര്‍ പ്രശ്നത്തിലൂടെ ശ്രമിക്കുന്നതെന്നും, അതിന് വേണ്ടി മന്മോഹന്‍ സ്വയം സ്ഥാനത്യാഗം നടത്തരുതെന്നും സ: വി. എസ്സ്. അച്യുതാനന്ദന്‍ പ്രസ്താവിച്ചു.
മറുകുറി: ഇത് പറയുമ്പോള്‍ സ്വന്തം കസേര ഒന്ന് ഗൌനിക്കുന്നത് നന്ന്.

കുറി: സംഘര്‍ഷങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് എ.കെ.ആന്റണി.
കുറ്റി: സംഘര്‍ഷങ്ങള്‍ക്ക് ചര്‍ച്ചകളിലൂടെ പരിഹാരമുണ്ടാക്കാനാണ് ജാതിമത രാഷ്ട്രീയ നേതാക്കള്‍ ശ്രമിക്കേണ്ടതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി അഭിപ്രായപ്പെട്ടു.
മറുകുറി: ഇതൊക്കെ അറിയാമായിരുന്നിട്ടാണോ സാറ് രണ്ടു തവണ രാജിവച്ച് ഇട്ടേച്ച് പോയത്.

കുറി: ഗുരുവായൂരില്‍ ചുരിദാര്‍ ധരിച്ച് പ്രവേശനമാകാം, കോടതി.
കുറ്റി: ചുരിദാര്‍ പ്രശ്നം ധാര്‍മികതയ്‌ക്കോ, ആത്മീയകാര്യങ്ങള്‍ക്കോ തടസ്സമാകില്ല എന്നതിനാല്‍ കോടതിക്ക് ഇടപെടാനാകില്ല എന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയത്.
മറുകുറി: തള്ളേ…. നിങ്ങള് ഇന്നി ആ അഹിന്ദുക്കള്‍ക്ക് പ്രവേശനോല്ലാന്നൊള്ള പലകേല് ചുരിദാറും, ദേഴും, ദെട്ടും ഇട്ടോണ്ട് കേറാന്ന് പോറി വച്ചേക്ക്….

കുറി: ക്യാമ്പസ് അക്രമങ്ങള് പതിവായ സാഹചര്യത്തില്‍ കലാലയങ്ങളില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പാകാമെന്ന് ഹൈക്കോടതി.
കുറ്റി: കോളേജില്‍ പ്രിന്‍സിപ്പല്‍മാരുടെ പരമാധികാരം നേരത്തേതന്നെ അംഗീകരിച്ച കോടതി, അവര്‍ക്ക് തോന്നിയാല്‍ നിലവിലുള്ള പ്രസിഡന്‍ഷ്യല്‍ രീതി (വിദ്യാര്‍ഥികള്‍ നേരിട്ട് യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന രീതി) യ്ക്ക് പകരം പാര്‍ലമെന്ററി (ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുത്ത ശേഷം ഈ പ്രതിനിധികള്‍ യൂണിയന്‍ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന രീതി) സമ്പ്രദായത്തില്‍ തെരഞ്ഞെടുപ്പ് നടത്താം എന്ന് വിധി പ്രസ്താവിച്ചു.
മറുകുറി: ചുരുക്കത്തില്‍, താമസിയാതെ തന്നെ കോളേജിലും മുണ്ടുപൊക്കലും, വാക്ക് ഔട്ടും, സര്‍വ്വോപരി പഠന/ഭരണ സ്തംഭനവുമൊക്കെ കാണേണ്ടി വരുംന്ന് സാരം.

കുറി: മലയാളത്തിന് മാനമായി ‘തനിയെ‘.
കുറ്റി: ഗോവയില്‍ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ച ബാബു തിരുവല്ലയുടെ തനിയെ പ്രേക്ഷകരുടെ പ്രശംസ നേടി.
മറുകുറി: സംവിധായകന്‍ തനിയെ എടുത്ത്, തനിയെ നടത്തി, തനിയെ കണ്ട സിനിമ മലയാളത്തിന് പുറത്തെങ്കിലും പത്തുപേര് കണ്ടത് ആശ്വാസം.

കുറി: പുതിയ കര്‍ഷകനയം കേന്ദ്രം അംഗീകരിച്ചു.
കുറ്റി: കൃഷിക്ക് പകരം കര്‍ഷകന് ഊന്നല്‍; കര്‍ഷക നിര്‍വചനത്തില്‍ ഒട്ടേറെ പുതിയ വിഭാഗങ്ങള്‍. കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനവും കാര്‍ഷിക മേഖലയില്‍ നാലു ശതമാനം വളര്‍ച്ചയും ലക്ഷ്യമിടുന്ന ദേശീയ കര്‍ഷകനയത്തിനാണ് കേന്ദ്രം അനുമതി നല്‍കിയത്.
മറുകുറി: ഈശ്വരാ.രാ….. കര്‍ഷകന്‍!!!! എവിടെയോ കേട്ടു മറന്ന പോലെ….

കുറി: ഗുണകരമായ കാര്യങ്ങള്‍ എന്‍.എസ്സ്.എസ്സ് തിരിച്ചറിയുന്നില്ലെന്ന് വെള്ളാപ്പള്ളി.
കുറ്റി: സര്‍ക്കാര്‍ ഖജനാവിലെ പണം മുടക്കുന്ന സ്ഥാപനങ്ങളില്‍ പി.എസ്സ്.സി വഴി നിയമനം നടന്നാല്‍ കോഴ കൊടുക്കാന്‍ കഴിയാത്ത നായര്‍ സമുദായത്തിലെ ബഹുഭൂരിപക്ഷത്തിനും അതിന്റെ ഗുണം കിട്ടും. കോഴവാങ്ങുന്നതില്‍ നിന്ന് ക്രിസ്ത്യന്‍ മാനേജ്മെന്റിന് കിട്ടുന്ന നേട്ടം എന്‍.എസ്സ്.എസ്സിന് കിട്ടുകയുമില്ല, അദ്ദേഹം തുടര്‍ന്നു.
മറുകുറി: വെള്ളാപ്പള്ളി സാറ് ലൌകിക ജീവിതം മടുത്തിട്ട് സന്ന്യാസത്തിന് പോണ പോലുണ്ടല്ലോ…പോണപോക്കിന് ഭ്രാതാവിനിട്ടൊരു ഉപദേശവും, പോരേ പൂരം.

കുറി: ശ്രീശാന്തിന് പരുക്ക് വലത് തോളിന്.
കുറ്റി: പരുക്കേറ്റ ശ്രീശാന്ത് അടുത്ത ടെസ്റ്റുകളിലും ആസ്ട്രേലിയന്‍ പര്യടനത്തിനും പങ്കെടുക്കാനിടയില്ല.
മറുകുറി: ശ്‌ശോ…ആദ്യം സല്‍മാന്‍ ബട്ടും പിന്നെ പോണ്ടിങ്ങും രക്ഷപ്പെട്ടു.

2007, നവംബർ 29, വ്യാഴാഴ്‌ച

സഖാവ് രാഘവനുമായുള്ള സംഭാഷണത്തിന്റെ രണ്ടാം ഭാഗം

സഖാവ്: മെല്ലെപ്പോയാല്‍ റിസ്ക് കുറയും, കാരണം പലപ്പോഴും ഇഷ്യൂസ് കെട്ടടങ്ങുമ്പോഴായിരിക്കും ഞങ്ങള്‍ തീരുമാനങ്ങളെടുക്കുന്നത്. മാത്രമല്ല, ഇത്രയധികം മാധ്യമങ്ങളള്‍ ഉള്ളതിനാള്‍ ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് പലകാര്യങ്ങളില്‍ നിന്നും രക്ഷപ്പെടാനാകും. മീടിയ ഓരോ പുതിയ സ്കൂപ്പില്‍ ശ്രദ്ധിക്കുമ്പോള്‍ പഴയവ വിസ്മ്രതിയിലാകും. മൂന്നാര്‍ കൈയേറ്റവും, മെര്‍കിസ്റ്റണ്‍ ഭൂമി ഇടപാടും, സുരേഷ് കുമാറും, മത്തായിചാക്കോയുമൊക്കെ ഇപ്പോള്‍ ആരോര്‍ക്കുന്നു.

ബ്ലോഗന്‍: ബ്രാഞ്ച് സമ്മേളനത്തിലും ലോക്കല്‍ സമ്മേളനത്തിലുമൊക്കെ ഏത് കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്?
സഖാവ്: ഈ കഴിഞ്ഞ ബ്രാഞ്ചില്‍ കൂടുതലായി ചര്‍ച്ച ചെയ്തത് ആണവകരാര്‍ പ്രശ്നമാണ്.
ബ്ലോഗന്‍: പക്ഷെ, അതിനെക്കാളൊക്കെ ചര്‍ച്ച ആവശ്യമുള്ള ഇഷ്യൂസാണല്ലോ നന്ദിഗ്രാം, മുന്നണിക്കുള്ളിലെ സ്വരച്ചേര്‍ചയില്ലായ്മ, പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത എന്നിവയൊക്കെ….
സഖാവ്: ആരെങ്കിലും സ്വന്തം പല്ലിടകുത്തി മണക്കുമോ സാറേ..
ബ്ലോഗന്‍: ആണവ കരാറിനെക്കുറിച്ച് എന്തൊക്കെയാണ് ഡിസ്കസ് ചെയ്തത്?
സഖാവ്: 123 കരാറും, ഹൈഡ് ആക്റ്റും നമ്മുടെ പരമാധികാരത്തെ അമേരിക്കക്കാരന് അടിയറ വയ്ക്കാനുള്ള ഉപാധികളാണെന്ന് വ്യക്തമല്ലേ?
ബ്ലോഗന്‍: നമ്മള്‍ അല്ലാതെതന്നെ അവര്‍ക്ക് അടിമകളാണല്ലോ, ഏല്ലാകാര്യത്തിലും നാം അവരെ ആശ്രയിക്കുന്നുണ്ടല്ലോ. മാത്രമല്ല, മുന്‍പ് പൊഖ്രാനിലെ അണുവിസ്ഫോടനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ പാര്‍ട്ടി അന്നത്തെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത് ഓര്‍ക്കുന്നുണ്ടൊ? ഇപ്പോള്‍ ആണവ സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നത് ഇരട്ടത്താപ്പല്ലേ?
സഖാവ്: ആണവ കരാര്‍ പ്രശ്നത്തില്‍ ഇടതുമുന്നണിയുടേത് തികഞ്ഞ രാഷ്ട്രീയമുതലെടുപ്പാണെന്ന് തന്നെയാണ് എന്റെയും അഭിപ്രായം. പക്ഷെ രാഷ്ട്രീയഘടകങ്ങളില്‍ ഇത് ഞങ്ങളുടെ കക്ഷിയുടെ രാഷ്ട്രീയവിജയമായാണ് അവതരിപ്പിക്കുന്നത്. കോണ്‍ഗ്രസ്സ് നേത്ര്ത്ത്വത്തിലുള്ള മുന്നണിയില്‍ ഒരു സ്ഥാനവും ഏല്‍ക്കാതെ പുറത്ത് നിന്ന് പിന്തുണയ്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിനെ നേതാക്കള്‍ അണികള്‍ക്കിടയില്‍ ഒരു അഹങ്കാരചിഹ്നമായാണ് പറയുന്നത്. അമേരിക്ക എന്നു പറയുമ്പോള്‍ തന്നെ മനം പുരട്ടുന്ന രീതിയോട് എനിക്ക് എല്ലായ്പഴും എതിര്‍പ്പാണ്.
ബ്ലോഗന്‍: ഇത്രയും എതിര്‍പുണ്ടായിട്ടും എന്തിനാണ് പ്രസ്ഥാനത്തില്‍ തുടരുന്നത്?
സഖാവ്: അതാണ് ഒരു യഥാര്‍ത്ഥ കമ്യൂണിസ്റ്റ് കാരന്റെ ലക്ഷണം. കണ്ണുണ്ടായിട്ടും കാണാതിരിക്കുക, ചെവിയുണ്ടായാലും ചെകിടനാകുക. കാണുകയും കേള്‍ക്കുകയും ചെയ്താനാണെങ്കില്‍ പുറത്ത് പോകുന്നതാണ് നന്ന്.
ബ്ലോഗന്‍: ഈയിടെ എ.ഐ.വൈ.എഫ് നടത്തിയ കുത്തകവിരുദ്ധ സമരത്തെ എങ്ങനെ കാണുന്നു?
സഖാവ്: എന്ത് കുത്തകവിരുദ്ധം? തിരുവനന്തപുരത്ത് ഈയിടെ പാര്‍ട്ടി ആവശ്യത്തിന് പോയപ്പോള്‍ ഞാനും ഏതാനും സഖാക്കളും കൂടി ബിഗ് ബാസാറില്‍ കയറി. എന്തുംവേണ്ടി സാധനങ്ങളാണവിടെയുള്ളത്, വൈവിധ്യമാര്‍ന്ന സെലക്ഷന്‍……
ബ്ലോഗന്‍: ഇതേതോ പരസ്യ വാചകം പോലുണ്ടല്ലോ?
സഖാവ്: അതെ, അത് പറഞ്ഞ് പോയതാണ്, ഈ spontanius എന്നൊക്കെ പറയില്ലേ,. അവിടുത്തെ സാധനങ്ങള്‍ ആര്‍ഭാടത്തിനാണെന്ന് എനിക്ക് തോന്നിയില്ല. എം. പി. പരമേശ്വരന്റെ ‘നാലാം ലോകത്തില്‍’ പറയുമ്പോലെ ആര്‍ഭാടത്തിനാണെങ്കില്‍ ഉല്പാദനവും, ഉപഭോഗവും അനാവശ്യമാണെന്ന് എനിക്ക് അഭിപ്രായമില്ല. ഓരോ ഉല്പന്നവും തീര്‍ച്ചയായും ചിലര്‍ക്കെങ്കിലും ഉതകുന്നതാകും. മാത്രമല്ല, വലിയ റീട്ടെയിലര്‍മാര്‍ വന്നപ്പോളള്‍ ചെറുകിടക്കാര്‍ക്ക് വ്യാപാരം കുറഞ്ഞതായി തോന്നുന്നില്ല. കാരണം ബിഗ് ബാസാറിന് പുറത്ത് ധാരാളം തെരുവോര കച്ചവടക്കാര്‍ പൊടിപൊടിച്ച് കച്ചവടം നടത്തുന്നുണ്ടായിരുന്നു. അപ്പോള്‍ എന്റെ നോട്ടത്തില്‍ ഇതുമൂലം നഷ്ടം വന്നത് പഴയ കുത്തകക്കാര്‍ക്ക് തന്നെയാണ്. അങ്ങനെവരുമ്പോള്‍ ആരെ രക്ഷിക്കാനാണ് ഈ സമരമെന്ന് വ്യക്തമല്ലേ?
ബ്ലോഗന്‍: താങ്കളുടെ കക്ഷി കാലാകാലങ്ങളില്‍ അഭിപ്രായം മാറ്റിക്കൊണ്ടിരിക്കുന്നുണ്ടല്ലോ. പ്രീ ഡിഗ്രി ബോര്‍ഡ്, സ്മാര്‍ട്ട് സിറ്റി, എക്സ്പ്രസ്സ് ഹൈവെ എന്നിവയുടെ കാര്യത്തിലൊക്കെ അത് കണ്ടതാണല്ലൊ.
സഖാവ്: ഞങ്ങള്‍ വളരെ പതുക്കെ പഠിക്കുന്നവരാണ്. ഞങ്ങള്‍ ഓരോ കാര്യങ്ങളും തീരുമാനമെടുക്കാന്‍ പല ഘട്ടങ്ങളിലും,ഘടകങ്ങളിലുമായിചര്‍ച്ചകള്‍ ചെയ്യാറുണ്ട്. അപ്പോള്‍ സ്വാഭാവികമായും തിരുത്തലുകളും റദ്ദാക്കലുകളും വേണ്ടി വരാറുണ്ട്.
ബ്ലോഗന്‍: പക്ഷെ, ആഗോളവല്‍ക്കരണത്തിന്റെ ഈ കാലത്ത് എല്ലാകാര്യങ്ങളിലും വേഗത അനിവാര്യമല്ലേ?
സഖാവ്: മെല്ലെപ്പോയാല്‍ റിസ്ക് കുറയും. റിസ്ക് പരമാവധി കുറഞ്ഞിരിക്കണമെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. കേന്ദ്രഭരണത്തില്‍ നേരിട്ട് പങ്കെടുക്കാത്ത കാരണവും മറ്റൊന്നല്ല. പലപ്പോഴും ഇഷ്യൂസ് കെട്ടടങ്ങുമ്പോഴായിരിക്കും ഞങ്ങള്‍ തീരുമാനങ്ങളെടുക്കുന്നത്. മാത്രമല്ല, ഇത്രയധികം മാധ്യമങ്ങള്‍ ഉള്ളതിനാല്‍ ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ക്ക് പലകാര്യങ്ങളില്‍ നിന്നും രക്ഷപെടാനാകും. മീടിയ ഓരോ പുതിയ സ്കൂപ്പില്‍ ശ്രദ്ധിക്കുമ്പോള്‍ പഴയവ വിസ്മ്രതിയിലാകും. മൂന്നാര്‍ കൈയേറ്റവും, മെര്‍കിസ്റ്റണ്‍ ഭൂമി ഇടപാടും, സുരേഷ് കുമാറും, മത്തായിചാക്കോയുമൊക്കെ ഇപ്പോള്‍ ആരോര്‍ക്കുന്നു.
ബ്ലോഗന്‍: ആഗോളവല്‍ക്കരണ കാലത്തെ സ്വാതന്ത്ര്യ നിഷേധവും, പ്രത്യേക സാമ്പത്തിക മേഖലമൂലം ഉണ്ടാകുന്ന കര്‍ഷകഭൂമി നഷ്ടവുമൊക്കെ എങ്ങനെ നോക്കി കാണുന്നു?
സഖാവ്
: ആഗോളവല്‍ക്കരണം ഒരനിവാര്യതയാണ്. ചന്ദ്രനെ നോക്കി നായ കുരക്കുന്നതുപോലെയാണ് അതിനെതിരെയുള്ള പ്രതിഷേധം. താങ്കളുദ്ദേശ്ശിച്ച നന്ദിഗ്രാം പോലുള്ള പ്രശ്നങ്ങള്‍ ഞങ്ങളുടെ കക്ഷിഭരിക്കുന്ന സംസ്ഥാനത്ത് ഒഴിവാക്കാമായിരുന്നു. അതേസമയം അവിടെ രാഷ്ട്രീയമായ ഒരു അധിനിവേശം ഞങ്ങള്‍ക്കാവശ്യവുമാണ്. അണികളാണ് എല്ലാക്കാലത്തും ഞങ്ങളുടെ ശക്തി.
ബ്ലോഗന്‍: ഒരേ സമയം നിങ്ങളുടെ കക്ഷി ബംഗാളില്‍ സ്വകാര്യവല്‍കരണത്തെ അനുകൂലിക്കുകയും ഇവിടെ എതിര്‍ക്കുകയും ചെയ്യുകയല്ലേ?
സഖാവ്: അവിടെയും ഇവിടെയും ഒരേ കമ്യൂണിസമാണെങ്കിലും ഇരുസംസ്ഥാനങ്ങളിലെയും പ്രവര്‍ത്തകരിലെയും നേതാക്കളിലെയും കാഴ്ചപ്പാടിലെ വ്യത്യാസമാകം ഇതിന് കാരണം.
ബ്ലോഗന്‍: ഇവയൊക്കെ പ്രസിദ്ധീകരിച്ച് വന്നാല്‍ താങ്കള്‍ക്ക് പ്രസ്ഥാനത്തിന് പുറത്ത് പോകേണ്ടി വരില്ലേ?
സഖാവ്: അങ്ങനെ ഒരു ഭയം എനിക്കില്ല. കാരണം, ഞാന്‍ പറയുന്നത് ഓരോ സഖാക്കളും പറയാനാഗ്രഹിക്കുന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

2007, നവംബർ 15, വ്യാഴാഴ്‌ച

ഒരു ‘വെറും’ സാധാരണ ഇടതു സഹയാത്രികനുമായുള്ള സംഭാഷണം (ഒന്നാം ഭാഗം)

ആനുകാലികങ്ങളിലും പത്രങ്ങളിലും പ്രമുഖരും തീരെ പ്രമുഖരല്ലാത്തവരുമായുള്ള അഭിമുഖങ്ങള്‍ സര്‍വ സാധാരണമാണ്. ഇവിടെ, പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി സി.പി.എം ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാസമ്മേളനങ്ങള്‍ നടക്കുന്ന വേളയില്‍ സജീവ പാര്‍ട്ടിപ്രവര്‍ത്തകനായ സഖാവ് രാഘവനുമായി ഈ ബ്ലോഗന്‍ നടത്തിയ സംഭാഷണത്തിന്റെ പൂര്‍ണരൂപം. (ഇത് ഒരു അഭിമുഖമാണെന്ന് പറയാനുള്ള അഹങ്കാരം ഞങ്ങള്‍ക്കിരുവര്‍ക്കുമില്ല) സഖാവ് രാഘവന്‍: തൊഴില്‍ ബീടി തെറുപ്പും തയ്യലും. രാഷ്ടീയം ഇടത് തന്നെ. ആദ്യം കോണ്‍ഗ്രസ്സിലും, പിന്നീട് സി.പി. ഐ, അതു കഴിഞ്ഞ് സി.പി. എം. എന്നിങ്ങനെ പോകുന്നു. സ്വാതന്ത്ര്യ സമരക്കാലത്ത് ജനനം.ദളിതനാണെങ്കിലും എല്ലവിഭാഗക്കാരുമായും സൌഹ്രുദം. തൂവെള്ള പോളിയെസ്റ്റര്‍ ഷര്‍ട്ടും ഡബിള്‍ മുണ്ടും വേഷം. ബീടിയാണ് വലിക്കാറെങ്കിലും പനാമ സിഗററ്റാണ് പഥ്യം. മൂക്കിപ്പൊടി നിര്‍ബന്ധം. ലോക നേതാക്കളായ ക്രൂഷചേവ്, നെഹ്രു, ഇടത് നേതാക്കളായ പി. രവീന്ദ്രന്‍, ടി.വി.തോമസ്, ഇ.എം.എസ്, ഇ.കെ. നയനാര്‍ എന്നിവര്‍ സമകാലീനരും, സുഹ്രുത്തുക്കളുമാണെന്ന് അവകാശപ്പെടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും സഖാവ് ഒരു സാധാരണ ബ്രാഞ്ച് പ്രവര്‍ത്തകന്‍ മാത്രം.
ബ്ലോഗന്‍: താങ്കളുടെ ബാല്യകാലത്തെപ്പറ്റി....?
സഖാവ്: എന്നെ സഖാവ് എന്ന് സംബോധന ചെയ്യുന്നതാണ് എനിക്കിഷ്ടം. കുട്ടിക്കാലത്തെ ഓര്‍മകളില്‍ സ്വാതന്ത്ര്യ സമരം, വിമോചന സമരം, മാപ്പിള ലഹള...........(ബ്ലോഗന്റെ അവസരോചിതമായ ഇടപെടല്‍ കൊണ്ട് വലിയ ഒരത്യാഹിതം ഒഴിവായി.അതായത്, “ബ്ലോറാകും“ എന്നതിനാല്‍ കൂടുതല്‍ പറയാന്‍ അനുവദിച്ചില്ല.)
ബ്ലോഗന്‍: താങ്കള്‍ക്ക് ലോകനേതാക്കളുമായി നല്ല ബന്ധമായിരുന്നു എന്ന് കേട്ടിട്ടുണ്ടല്ലോ....?
സഖാവ്: ഞാനും, ക്രുഷ് ചേവും, നെഹ്രൂവും, റ്റി.വി. തോമസും തിരുവനന്തപുരത്ത് നെഹ്രു കപ്പ് ഫുട്ബാള്‍ കാണാന്‍ പോയ സംഭവം പറയാം.(ഹമ്മേ...) ഞങ്ങളോടൊപ്പം റഷ്യന്‍ ഫുട്ബാള്‍ കോച്ചും ഉണ്ടായിരുന്നു. കളിയുടെ ആദ്യപകുതിയില്‍ തന്നെ റഷ്യ ഇന്റ്യക്കെതിരെ ഏകപക്ഷീയമായ 5 ഗോളുകള്‍ നേടി. എനിക്ക് സങ്കടം സഹിച്ചില്ല. ഞാന്‍ മുഖം താഴ്തി ഇരുന്നു. അപ്പോള്‍ ക്രുഷ് ചേവ് നെഹ്രുവിനോട് കാര്യം അന്വേഷിച്ചു. എന്റെ ദേശ സേനഹതില്‍ മതിപ്പു തോന്നിയ ക്രുഷ് ചേവ് റഷ്യന്‍ കോച്ചിന്റെ ചെവിയില്‍ എന്തോ പറഞ്ഞു. കോച്ച് അറിയിച്ചതനുസരിച്ച് പിന്നീട് ഒരു ഗോള്‍ പോലും റഷ്യ അടിച്ചില്ല.
ബ്ലോഗന്‍: താങ്കള്‍, ക്ഷമിക്കണം, സഖാവ് തികഞ്ഞ കമ്യൂണിസ്റ്റ് കാരനായിട്ടും എന്തു കൊണ്ടാണ് അങ്ങനെ ചെയ്തത്?
സഖാവ്: എന്റെ അഭിപ്രായതില്‍ കമ്യൂണിസം ദേശഭക്തിക്ക് എതിരല്ല. മാത്രമല്ല, റഷ്യ താഴ്ന്ന മാര്‍ജിനില്‍ ജയിക്കുമ്പോള്‍ ‘നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം” എന്നു പറഞ്ഞത് പോലെയകുമല്ലൊ.
ബ്ലോഗന്‍: ഇതുപോലെ രസകരമായ മറ്റെന്തെങ്കിലും അനുഭവങ്ങള്‍?
സഖാവ്: ക്രൂഷ് ചേവുമൊത്ത് ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നടന്ന ഒരു തമാശ പറയാം. ക്രൂഷ് ചേവിന് ഒരു കുസ്രുതി ഉണ്ടായിരുന്നു. ആരുടെയെങ്കിലും സീറ്റില്‍ തക്കാളി കൊണ്ടുപോയി വയ്ക്കും. നെഹ്രുവിന്റെ സീറ്റില്‍ വച്ചശേഷം അദ്ദേഹത്തിന്റെ തൂവെള്ള കുര്‍ത്തയുടെ ചേലുകണ്ട് എല്ലാവരും ചിരിച്ച് മണ്ണ്കപ്പിപ്പോയി.
ബ്ലോഗന്‍: താങ്കള്‍ ഏതെങ്കിലും സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടോ?
സഖാവ്: ഞങ്ങളുടെ നാട്ടില്‍ നട്ന്നിട്ടുള്ള ഒട്ടുമിക്ക കയര്‍ തൊഴിലാളി സമരങ്ങളിലും കര്‍ഷക സമരങ്ങളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്.
ബ്ലോഗന്‍: എന്തിനായിരുന്നു ആ സമരങ്ങള്‍?
സഖാവ്: ഇങ്ങനെ പച്ചയായി ചോദിച്ചാല്‍, ഇപ്പോള്‍ നടക്കുന്നതുള്‍പെടെയുള്ള സമരങ്ങള്‍ ഞങ്ങള്‍ക്ക് ജീവിക്കാനാണ്.
ബ്ലോഗന്‍: ഞങ്ങളെന്ന് പറയുമ്പോള്‍ തൊഴിലാളികള്‍ എന്നായിരിക്കും?
സഖാവ്: ഏയ്.. ഞങ്ങള്‍ നേതാക്കള്‍ക്ക് ജീവിക്കാന്‍..
ബ്ലോഗന്‍: പക്ഷെ, ഇപ്പോള്‍, കയര്‍, കര്‍ഷക തൊഴിലാളികളോ, പാക്കളങ്ങളൊ(കയര്‍ നിര്‍മിക്കുന്ന സ്ഥലം), നിലങ്ങളൊ കാണാനില്ലല്ലോ..?
സഖാവ്: വൈകിയാണ് ഞങ്ങള്‍ക്ക് പൊന്മുട്ടയിടുന്ന താറാവിനെ കൊന്നുകൂടെന്ന് മനസ്സിലായത്. അതില്‍ നിന്നുള്ള വരുമാനം ഇപ്പോള്‍ തീരെ ഇല്ലാതായി.
ബ്ലോഗന്‍: എന്താണ് വൈരുധ്യാത്മിക ഭൌതികവാദം?
സഖാവ്; രണ്ട് വിരുദ്ധ ചേരികള്‍ അഥവാ ചേരികള്‍ തമ്മിലുള്ള സംഘട്ടനത്തിന്റെ ഫലമായി പുതിയ ഒരു വാദം ഉണ്ടാകുന്നു എന്നോ മറ്റോ ആണെന്ന് തോന്നുന്നു.
ബ്ലോഗന്‍:ഈ വാദത്തിന് ഇപ്പോള്‍ എന്തെങ്കിലും പ്രാധാന്യം...?
സഖാവ്: വളരെ വ്യക്തമല്ലേ... ഞങ്ങളുടെ പാര്‍ട്ടിയില്‍ സ. പിണറായിയും, സ. വീയെസ്സും തമ്മിലുള്ള സംഘട്ടനം.
പക്ഷെ അതിന്റെ ഫലമായി ഉണ്ടായേക്കാവുന്ന പുതിയ ഘട്ടം എന്താണെന്ന് എനിക്കറിയില്ല. ഒന്ന് സത്യമാണ്, എല്ലായ്പ്ഴും രണ്ട് വിരുദ്ധ ചേരികള്‍ ഉണ്ടാകും.
ബ്ലോഗന്‍: സോവിയറ്റ് റഷ്യയുടെ പതനത്തെക്കുറിച്ച്...?
സഖാവ്: അതിന്ന് രണ്ടുത്തരങ്ങളാണുള്ള്ത്. ഒന്നാമതായി, പാര്‍ട്ടിയുടെ നോട്ടത്തില്‍ സി.ഐ.എയുടെയും, ലിബറല്‍ ശക്തികളുടെയും ഗൂഢാലോചനയുടെ ഫലമായിരുന്നു അത്. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, അവിടുത്തെ നേതാക്കന്മാര്‍ തമ്മിലുള്ള പടലപ്പിണക്കം, അവരുടെ ആഡംബരഭ്രമം, ലിബറല്‍ ജീവിതത്തോടുള്ള ആസക്തി എന്നിവയായിരുന്നു കാരണം.
ബ്ലോഗന്‍: ഗോര്‍ബച്ചേവിനെപ്പറ്റി എന്താണഭിപ്രായം?
സഖാവ്: നേരിട്ട് പരിചയമില്ല എങ്കിലും, അമേരിക്കയില്‍ അടിമത്തം ഇല്ലാതാക്കിയ എബ്രഹാം ലിങ്കണെയാണ് ഓര്‍മ വരിക.

(സംഭാഷണത്തിന്റെ അടുത്ത ഭാഗം ഉടനെ.... നിങ്ങള്‍ക്കും സഖാവിനോട് ചോദിയ്ക്കാം)